Monday 14 May 2018

അവനെ പിടിച്ചു ക്രൂശ് ചുമപ്പിച്ചു.

Image result for jesus and curena simon
''അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍നിന്നു വരുന്ന ശീമോന്‍ എന്ന ഒരു കൂറേനക്കാരനെ അവന്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു. യേശുക്രിസ്തുവിന്റെ പിന്നാലെ നടക്കുമാറാക്കി.'' (ലൂക്കോ. 23:36)
കര്‍ത്താവിന്റെ ക്രൂശുമരണവും, ഉയിര്‍ത്തെഴുന്നേല്പും ഒരു ചരിത്രവസ്തുതയാണ്. ലോക ചരിത്രത്തില്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും, ഇനിമേല്‍ സംഭവിക്കാന്‍ കഴിയാത്തതുമായ ഒരു യാഥാര്‍ത്യമാണ് അത്. കഷ്ടാനുഭവ-ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മകളില്‍ നാം മറന്നു പോകുന്ന ഒരു പ്രധാന വ്യക്തിയാണ് കുറേനക്കാരനായ ശീമോന്‍. ഈജിപ്തിനു പടിഞ്ഞാറ് ലിബിയയോടു ചേര്‍ന്ന ഒരു ഉത്തരാഫ്രീക്കന്‍ സ്ഥലമാണ് കുറേന. കുറേനയില്‍ യഹൂദന്മാരുടെ ഒരു വലിയ കോളനി ഉണ്ടായിരുന്നു. (പ്രവൃ. 2:10, 6:9, 11:20, 13:1) വയലില്‍ നിന്നു വരുന്ന എന്ന പ്രയോഗം നാട്ടിന്‍ പുറത്തുനിന്ന് എന്നാണ്. വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വിദൂരസ്ഥലങ്ങളില്‍ നിന്നും പെരുനാളിലും സംബന്ധിക്കുവാന്‍ യെരുശലേമിലേക്കു വരുന്നവര്‍ നഗരത്തിനു സമീപമുള്ള ഗ്രാമങ്ങളിലുള്ള ചെറുകുടിലുകളില്‍ താമസിക്കുക പതിവായിരുന്നു.
ക്രൂശുമരണത്തിന്റെ ആവിര്‍ഭാവം സുറഫോയിന്യയാണ് പിന്നീട് പാര്‍സികള്‍, മേദ്യര്‍, സുറിയക്കാര്‍ എന്നിവര്‍ പീഢനത്തിനായി ക്രൂശ് ഉപയോഗിച്ചുവരുന്നു. റോമാക്കാര്‍ ഈ ക്രൂശിനെ ശിക്ഷയ്ക്കുള്ള ഉപകരണമായി പ്രയോഗിച്ചു. കൊല കലഹം, മോഷണം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവരെ ക്രൂശുമരണത്തിനു വിധേയരാക്കിയിരുന്നു. രാജദ്രോഹംകുറ്റം ചെയ്യുന്നവര്‍ക്ക് പരമാവധി നല്കുന്ന ശിക്ഷയായിരുന്നു ക്രൂശുമരണം. ഈ ശിക്ഷാ സമ്പ്രദായം ഏറ്റവും നിന്ദ്യവും നീചവുമായിരുന്നതുകൊണ്ട് ക്രൂശില്‍ തൂക്കപ്പെട്ടവന്‍ ' ശപിക്കപ്പട്ടവന്‍ ' എന്ന് ചിത്രീകരിച്ചിരുന്നു. യഹൂദന്മാരുടെ ദൃഷ്ടിയില്‍ ക്രൂശ് ശാപമാണ്. ഗലാ. 3:13 ''മരത്തില്‍ തൂങ്ങുന്നവന്‍ എല്ലാ ശപിക്കപ്പെട്ടവന്‍ എന്ന് എഴുതിയിരിക്കുന്നതു പോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യപ്രമാണത്തിന്റെ ശാപത്തില്‍ നിന്നു നമ്മെ വിലെയ്ക്കുവാങ്ങി.''
ആവ. 21:22 ''ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ കൊന്ന് മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രി മുഴുവനും ഇരിക്കരുത്. അന്നു തന്നെ അതു കുഴിച്ചിടണം. തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്ഥന്‍ ആകുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുത്.''
ഈ വാക്യങ്ങളില്‍ നിന്നാണ് ക്രൂശുമരണത്തിന്റെ ഭീകരത നമുക്കു അതുവരെ മനസ്സിലാക്കുവാന്‍ കഴിയും. ഇത്ര നിന്ദ്യവും നീചവുമായ ക്രൂശ് ഇന്ന് എന്തുകൊണ്ട് സ്‌നേഹത്തിന്റെയും, ത്യാഗത്തിന്റെയും ചിഹ്നമായി. 'എന്തുകൊണ്ട് നമ്മുടെ ആരാദ്യ വസ്തുവായി?' പൗലോസ് അതിനുത്തരം തരുന്നു. ''ക്രിസ്തു നമുക്കു വേണ്ടി ശാപമായിതീര്‍ന്നു; ന്യായപ്രമാണത്തിന്റെ ശാപത്തില്‍നിന്നും നമ്മെ വിലയ്ക്കുവാങ്ങി.'' ഇന്ന് ക്രൂശില്‍ കൂടെ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച്' അടുത്തലക്കം നമുക്ക് ചിന്തിക്കാം.
ഇവിടെ ശീമോനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ലൂക്കോസിന്റെ സുവിശേഷത്തിനൊപ്പം മത്തായിയും മര്‍ക്കോസും ഈ സംഭവത്തെക്കിറിച്ച് പ്രതിപാദിക്കുന്നുണ്ട്.
''അവന്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു. അവന്റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു.'' (മത്തായി. 27:32)
''അലക്‌സന്തരിന്റെയും രൂഫോസിന്റെയും അപ്പനായ, വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശീമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവനെ നിര്‍ബന്ധിച്ചു. 'ഠവല ഇീാുലഹഹ' (മര്‍ക്കോ. 15:21)
ക്രൂശിക്കാന്‍ വിധിക്കപ്പെടുന്നവന്‍ താന്‍ തന്നെ ക്രൂശ് ചുമക്കണമെന്നായിരുന്നു നിയമം. അവന്റെ കുറ്റസംഗതിയെഴുതിയ ഒരു ബോര്‍ഡ് പിടിച്ചുകൊണ്ട് ഒരു പടയാളി അവന്റെ മുമ്പില്‍ നടക്കും. അതുപോലെ കുറ്റ സംഗതിയെഴുതിയ ഒരു ബോര്‍ഡ് കുറ്റവാളിയുടെ കഴുത്തിലും തൂക്കുമായിരുന്നു. കുരിശുപോലെ വയ്ക്കുന്ന നീളം കുറഞ്ഞ തടി കുറ്റവാളി തന്നെ ചുമക്കണം. കയ്യും, നെടിയ തടി നേരത്തെ വധസ്ഥലത്ത് എത്തിക്കുമായിരുന്നു. അന്നത്തെ രീതി. യേശു തടി ചുമന്ന് അവശനായി പലപ്പോഴും വീഴുകയായിരുന്നു. ആ സമയത്തെല്ലാം നിഷ്ഠുരന്മാരായി റോമന്‍ പടയാളികള്‍ നിഷകരണം ചാട്ടവാര്‍ കൊണ്ട് യേശുവിനെ അടിക്കുകയായിരുന്നു. കടന്നുപോകുന്ന ജനസഞ്ചയവും ആരവാരവും എന്താണെന്നറിയുവാന്‍ അവിടെക്കു വന്ന വ്യക്തിയാണ് ശീമോന്‍. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥരായുള്ളവനും, ഒറ്റപ്പെട്ടവനുമായ ശീമോനെ റോമന്‍ പടയാളികള്‍ തങ്ങളുടെ അധികാരത്തിന്റെ ഊക്കുകൊണ്ട് പിടിച്ച് യേശുവിന്റെ കുരിശ് ചുമപ്പിച്ച്. മറ്റു രണ്ടു സുവിശേഷങ്ങളിലും നിര്‍ബന്ധിച്ച് കുരിശു ചുമപ്പിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ശീമോന്‍ ഒരിക്കലും സ്വമനസ്സോടെയല്ല യേശുവിന്റെ കുരിശു ചുമന്നത്. എന്നാല്‍ യേശുവിനോട് ചേര്‍ന്ന് കാല്‍വറി വരെയും നടന്ന ശീമോനെ വളരെ സ്വാധീനിക്കുവാന്‍ പര്യാപ്തമായിരുന്നു. യേശുവിനോടു കൂടെയുള്ള യാത്ര ആ കരുണമായന്റെ ആദ്രതയാര്‍ന്ന മുഖം ആ നോട്ടം, ആഭാവം എല്ലാം തന്നെ അവന്റെ ഹൃദയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കി. അവന് യഥാര്‍ത്ഥമായ മാനസ്സാന്തരമുണ്ടായി. ''യേശുവേ! അരുമനാഥ നിന്നോട് ചേര്‍ന്ന് ഒരു അല്പം സമയം നടക്കാന്‍ ജീവിതത്തില്‍ എത്ര ധന്യമാണ്. പ്രാവിനെ പോലെ പരിശുദ്ധാനും, കുഞ്ഞാടിനെപ്പോലെ പവിത്രമായ അങ്ങേയ്ക്ക് ഞാന്‍ എന്റെ ശിഷ്ടായുസ് സമര്‍പ്പിക്കുന്നു. ഹാ! ഞാന്‍ എത്ര ധന്യനായി.
പ്രീയരെ ക്രിസ്തുവില്‍ കൂടി ഒരു പുതിയ വ്യക്തിയായി തീര്‍ന്ന ശീമോന്‍, തന്റെ ജീവിതത്തെ മാറ്റിമറിച്ച യേശുവിനെക്കുറിച്ച് തന്റെ ഭാര്യയോടും തന്റെ മക്കളായ അലക്‌സന്തറിനോടും, രൂഫോസിനോടും പറഞ്ഞു. അവന്‍ കുടുംബമായി യേശുകര്‍ത്താവിന്റെ മക്കളായിതീര്‍ന്നു. പില്ക്കാലത്ത് ശീമോന്റെ മക്കള്‍ ''ക്രിസ്തുവില്‍ പ്രസിദ്ധരായി തീര്‍ന്നു. മാന്യമിത്രമേ ഒരു നിമിഷം ഒന്നു ചിന്തിക്കണമെ! ഒരു കാലത്ത് സത്യവേദപുസ്തകം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വിശ്വാസത്തിനുവേണ്ടി ഇറങ്ങി തിരിച്ച് അഷ്ടിയ്ക്കു വകയില്ലാതെ കണ്ണുനീരുവാരിയെറിഞ്ഞ് പ്രാര്‍ത്ഥിച്ചു പ്രാപിച്ച ദൈവീക നന്മകളും അനുഗ്രഹങ്ങളും, അതനുഭവിച്ച് വളര്‍ന്ന നമ്മുടെ തലമുറകള്‍ ഇന്ന് അവര്‍ ഏതു നിലയിലാണ്. ഭൗതീക നന്മകള്‍ അളവില്ലാതെ ദൈവം കനിഞ്ഞു അനുഗ്രഹിച്ച് നല്‍കി. എന്നാല്‍ ഇന്ന് നമ്മുടെ മക്കള്‍ ക്രിസ്തുവില്‍ പ്രസിദ്ധരാണോ?
ശിമോനെക്കുറിച്ച് തുടര്‍ന്ന് നമുക്ക് ഒന്നും അറിയത്തില്ല. യേശുവിനെ അറിഞ്ഞ് ശീമോന്റെ കുടുംബം റോമിലേക്കു കുടിയേറി പാര്‍ത്തതായി പൗലോസ് പറയുന്നു. മാത്രമല്ല ഇതിനോടകം ശീമോനും തന്റെ മകന്‍ അലക്‌സന്തരും ഈ ലോകത്തില്‍ നിന്നു മാറ്റപ്പെട്ടു വിശുദ്ധപൗലോസ് റോമാ ലേഖനം എഴുതി അവസാനിപ്പിക്കുമ്പോള്‍ പതിനഞ്ച് പതിനാറ് അദ്ധ്യായങ്ങളിലായി അറുപതോളം ദൈവമക്കളായ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നതായി നാം കാണുന്നു. പതിനാറാം അദ്ധ്യായം പതിമൂന്നാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫോസിനെയും എനിക്കും അമ്മയായ അവന്‍രെ അമ്മയെയും വന്ദനം ചെയ്യുവിന്‍ (16:13) പൗലോസ് അപ്പോസ്‌തൊലന്റെ ശുശ്രൂഷകളില്‍ രൂഫോസും അവന്റെ അമ്മയും സഹായികളും കൂട്ടാളികളുമായിരുന്നു. മാത്രമല്ല ഒരു മകനെപ്പോലെ വാത്സല്യത്തോടും സ്‌നേഹത്തോടും പൗലോസിനെ കരുതുവാന്‍ രൂഫോസിന്റെ മാതാവിനു കഴിഞ്ഞു. അരുമനാഥന്‍ അരുളിചെയു: ''ഈ ചെറിയവരില്‍ ഒരുത്തനു ചെയ്തതൊക്കെയും എനിക്കു ചെയ്തിരിക്കുന്നു.''
പൗലോസിന്റെ വാക്കുകള്‍ ഇവിടെ വളരെ ശ്രദ്ധേയമാണ്. ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജഢത്തില്‍ ജീവിക്കുന്നതോ എന്നെ സ്‌നേഹിച്ച് എനിക്കു വേണ്ടി തന്നെത്താന്‍ ഏല്പിച്ചു കൊടുത്ത ദൈവപുത്രനിലുള്ള വിശ്വസത്താലത്രേ ജീവിക്കുന്നത്'' (ഗലാ. 2:20)
''എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്. അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.'' (ഗലാ 6:14)
''ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.''
(1 കൊരി. 1:18)
''കര്‍ത്താവ് അരുളിചെയ്തു'' പിന്നെ യേശു ശിഷ്യന്മരോടു പറഞ്ഞത്: ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു; തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.''
വാസ്തവമായി കര്‍ത്താവിനെ അനുഗമിക്കുന്നവര്‍ക്കെല്ലാം കഷ്ടതയും ഉപദ്രവവും ഉണ്ടാകും. എന്നാല്‍ ലോകത്തെ ജയിച്ചവനായ കര്‍ത്താവ് നമ്മോടു കൂടെയുണ്ട്. (യോഹ. 16:33) ക്രിസ്തു സഭയുടെ വളര്‍ച്ചയ്ക്ക് വളം ഇട്ടത് രക്തസാക്ഷികളായി തീര്‍ന്ന ഭക്തന്മാരുടെ രക്തമായിരുന്നു. ഇന്നും അത് അനുസൂതം തുടര്‍ന്നുക്കൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ ജീവിതം ശീമോനെ സ്വധീനിച്ചതുപോലെ നമ്മുടെ ജീവിതത്തെയും സ്വാധീനിക്കട്ടെ! ക്രിസ്തുവില്‍ കൂടെ ഒരു പുതുജീവിതം നമുക്ക് ആരംഭിക്കാം. (1 കൊരി. 5:17,18)

No comments:

Post a Comment

ഏലിയാവിന്റെ കാക്ക

ഒരേ സമയം ചീത്ത സാധനങ്ങള്‍ കൊത്തിവലിക്കുകയും തന്നെയും തന്റെ പരിസരത്തേയും ആങ്ങേയറ്റം വെടിപ്പോടെ വൃത്തിയോടെ നിലനിര്‍ത്തുകയും വാഴക്കയ്യിലിരുന...